District News
കാസർഗോഡ്: പത്തും പതിനഞ്ചും വയസുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ബന്ധുവായ 55 കാരനെതിരെ കേസ്.
കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടികൾ മേൽപറമ്പ് സ്റ്റേഷന്റെ പരിധിയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയ സമയത്ത് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിനെ തുടർന്ന് കുട്ടികൾക്ക് മർദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേൽപറമ്പ് പോലീസ് 55 കാരനെതിരെ കേസെടുത്തിരുന്നു.
ഈ കേസിൽ മൊഴിയെടുക്കുന്നതിനിടയിലാണ് നേരത്തേ പലതവണ പീഡനത്തിനിരയാക്കിയ കാര്യം കുട്ടികൾ പറഞ്ഞത്. ഇതോടെ പോക്സോ വകുപ്പുകൾ കൂടി ചേർത്ത് മേൽപറമ്പ് പോലീസ് പ്രതിക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു.
Kerala
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ പടന്നക്കാട് നെഹ്റു കോളജില്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 25 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഹോസ്ദുര്‍ഗ് പോലീസ് വധശ്രമത്തിനു കേസെടുത്തു.
പടന്നക്കാട് നെഹ്റു കോളജിലെ യൂണിയന് ചെയര്മാന് അഭിരാം, എസ്എഫ്ഐ പ്രവര്‍ത്തകരായ ജിതിന് റാം, പി.യു. മിഥുന്, ബ്രിജേഷ്, സല്മാന് ഹാരിസ്, നിഖിലേഷ്, വിഘ്നേഷ്, ഗൗതം, ആദിത്യന് നിലാങ്കര, ആദിത്യന് കാഞ്ഞങ്ങാട്, കെ.വി. ആദില്‍, കണ്ടാലറിയാവുന്ന മറ്റു 14 പേര് എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളജില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
Kerala
കാസർഗോഡ്: ആറുവയസുകാരന് അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനം. വിദ്യാനഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് മർദനത്തിനിരയായത്.
കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തി അയൽവാസികൾ സംഭവം മൊബൈലിൽ ചിത്രീകരിച്ച് പോലീസിനു കൈമാറിയതിനെ തുടർന്ന് മർദനം നടത്തിയ ചെട്ടുംകുഴി സ്വദേശി ഷൗക്കത്തലിക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Kerala
കാസര്‍ഗോഡ്: പതിനാറുകാരന് കൂട്ടുകാരോടൊപ്പം 172 കിലോമീറ്റര്‍ വേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുകയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ആര്‍സി ഉടമയായ കുട്ടിയുടെ അമ്മയായ മുപ്പത്തിയൊന്പതുകാരിക്കെതിരേയാണ് കേസെടുത്തത്.
മാര്‍ച്ച് 20നു രാവിലെ 8.30നു കണ്വതീര്ഥയിലാണ് കേസിനാസ്പദമായ സംഭവം. ഇതിനു മുമ്പും കുട്ടി ഇത്തരത്തില്‍ അപകടകരമായി കാറോടിച്ച് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
District News
വൈപ്പിൻ: വീടിന്റെ അറ്റകുറ്റപ്പണികളും ചുറ്റുമതിൽ നിർമാണവും നടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പല ഗഡുക്കളായി വീട്ടമ്മയിൽ നിന്നും 23.47 ലക്ഷം വാങ്ങിയശേഷം പണികൾ തീർത്തു കൊടുക്കാതിരുന്ന രണ്ടുപേർക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു.
കടവന്ത്രയിൽ സ്ഥാപനം നടത്തുന്ന ഡേവിഡ് ചാർലി, മൂലംകുഴി സ്വദേശി ലിയോൺസ് കെൻസൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പള്ളുരുത്തി സ്വദേശിനി ഷെൽബി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസ്. ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് ഷെൽബിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ അറ്റകുറ്റപ്പണി നടത്താനും ചുറ്റുമതിൽ കെട്ടാനുമാണ് പണം വാങ്ങിയത്. 2024 ഒക്ടോബർ മുതൽ 25 മാർച്ച് വരെയുള്ള കാലയളവിൽ ബാങ്ക് ട്രാൻസ്ഫർ മുഖേനയാണ് പണം നൽകിയിട്ടുള്ളത്. പണം കൈപ്പറ്റിയിട്ടും പണികൾ തീർത്തു തരാത്ത സാഹചര്യത്തിലാണ് വീട്ടമ്മ പരാതി നൽകിയത്.
National
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ കേസ്.
ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് എന്നയാൾക്കെതിരേയാണ് കേസ്. വെള്ളിയാഴ്ച എക്സിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഒരാളെ മർദിക്കുന്നതും വെള്ളത്തിലേക്ക് എറിയുന്നതുമായ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് നിർമിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് എസ്എഫ്ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ സിവിൽ പോലീസുകാരനായ മിഥുൻ റോയിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ തെറ്റില്ലെന്നു റിപ്പോർട്ട്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ തയാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്കു സമർപ്പിച്ചു. മിഥുൻ റോയിയുടെ കൂടെയുണ്ടായിരുന്ന സത്രീക്കെതിരേയും കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തെങ്കിലും നിസാര വകുപ്പുകളാണു ചുമത്തിയിരുന്നത്.
ആഘോഷത്തിനിടെ പോലീസ് ലാത്തിവീശിയതുമായി ബന്ധപ്പെട്ടു നേരത്തേ ഉണ്ടായ തർക്കമാണു മാളിലെ സംഘർഷത്തിലേക്കു നയിച്ചത്. എസ്എഫ്ഐ പ്രവർത്തകർ മാളിൽവച്ചു പോലീസുകാരനെ പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്നതിന്റെയും പോലീസുകാരൻ ഇടിവള ഉപയോഗിച്ചു നേരിടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Kerala
കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജ്യോത്സ്യൻ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പുത്തൂർ പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലീസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്.
പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ.എൻ. രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ.ടി. ബിനീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. ബാങ്ക് വിശദാംശങ്ങൾക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടിയെന്നും പോലീസ് അറിയിച്ചു.
Kerala
പയ്യന്നൂര്‍: ആരോപണവിധേയനായ ടി.ഐ. മധുസൂദനന് എംഎല്‍എ രാജിവയ്ക്കണമെന്ന ആവശ്യവുമായി പയ്യന്നൂരില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 18 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്. അനുമതിയില്ലാതെ നഗരത്തില്‍ പ്രകടനം നടത്തിയതിന് വിവിധ കക്ഷികളില്‍പ്പെട്ട 139 പേര്‍ക്കെതിരേയും കേസെടുത്തു.
എംഎല്‍എക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞിക്കൃഷ്ണന് നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എംഎല്‍എ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച വൈകുന്നേരം പ്രകടനം നടത്തിയത്. പ്രകടനം പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെത്തിയപ്പോഴാണു സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എ.പി. നാരായണന് (70), ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. രൂപേഷ് (49) , വെള്ളൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ടി. ഹരീഷ് (48), വെള്ളൂരിലെ ടി. രാജന് (66) എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച് എ. രൂപേഷ് നല്കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. അശ്വിന് കണ്ടങ്കാളി, സൂനജ്, നിഖില്‍, ലിജിത്ത് തുടങ്ങി എട്ടുപേര്‍ക്കെതിരേയും മറ്റു കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
എംഎല്‍എയുടെ രാജിയാവശ്യപ്പെട്ടു പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ പി.കെ. സുജിത് കുമാര്‍, എ. അശോകന്, ഒ.പി. ലോഹിതന്‍ എന്നിവര്‍ക്കു പരിക്കേറ്റിരുന്നു.
ഇതിനെതിരേ സുജിത്കുമാര്‍ നല്കിയ പരാതിയിലാണു സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയര്മാന് സരിന് ശശി, പോത്തേര കൃഷ്ണന് തുടങ്ങിയ 15 സിപിഎം പ്രവര്‍ത്തകര്‍ക്കും മറ്റു കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരേ കേസെടുത്തത്.
പയ്യന്നൂര്‍ നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കോണ്‍ഗ്രസിലെ 57 പേര്‍ക്കെതിരേയും 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും 57 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.
National
വാരാണസി: ഉത്തർപ്രദേശിലെ മണികർണിക ഘട്ടിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ എട്ട് പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗും കോൺഗ്രസ് നേതാവ് പപ്പു യാദവും ഉൾപ്പെടുന്നു. ഹൈന്ദവർ പരിപാവനമായി കരുതുന്ന ശ്മശാനമാണ് മണികർണിക ഘട്ട്.
തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും എഐ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, ഘട്ടിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അധികൃതരുടെ ഭീഷണിയെ ഭയക്കുന്നില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു. അഹില്യാബായ് ഹോൾക്കറുടെ നൂറ്റാണ്ട് പഴക്കമുള്ള പ്രതിമ നശിപ്പിച്ചെന്ന് ആരോപിച്ചും പ്രതിഷേധങ്ങൾ നടന്നെങ്കിലും ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.
മണികർണിക ഘട്ടിലെ പുനരുദ്ധാരണ-സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കന്പനിയുടെ ഉടമസ്ഥനും ഓൺലൈൻ പ്രചാരണങ്ങൾക്കെതിരേ പരാതി നൽകിയിരുന്നു.
National
മംഗളൂരു: വാട്സാപ്പിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
“മംഗളൂരു മറ്റൊരു മിനി ബംഗ്ലാദേശ് ആകുന്നതിനു മുന്‍പ് ഹിന്ദുവേ ഉണരൂ” എന്നതായിരുന്നു ഇവർ വാട്സാപ് ഗ്രൂപ്പിലിട്ട മെസേജ്.
വാട്സാപ്പിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടുപേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
Kerala
കാസര്‍ഗോഡ്: മൂന്നു പതിറ്റാണ്ടായി വീട്ടമ്മയെ നിരന്തരം ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസെടുത്തു.
എന്മകജെ പഞ്ചായത്ത് മെംബറും അധ്യാപകനുമായ പെര്‍ള കാട്ടുകുക്കെ സ്വദേശി എസ്. സുധാകരക്കെതിരേയാണ് (55) കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തത്. ഐപിസി 376 (2) (എന്‍), 506 വകുപ്പുകള്‍ പ്രകാരമാണ് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
അധ്യാപകന് പഠിപ്പിച്ചിരുന്ന സ്കൂളിനു സമീപം പരാതിക്കാരിയുടെ അമ്മ പച്ചക്കറിക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ സഹായിയായി പോകുമ്പോഴാണു പരാതിക്കാരി അധ്യാപകനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അധ്യാപകന് വിവാഹവാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചതായും താന്‍ വിവാഹിതയായശേഷവും ഇതു തുടര്‍ന്നതായും പരാതിക്കാരി പറയുന്നു.
വഴങ്ങാതിരുന്നപ്പോള്‍ നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കൂടാതെ സ്വന്തം നഗ്നവീഡിയോ അയച്ചുകൊടുത്തു. വീട്ടമ്മ ഡിജിപിക്ക് പരാതി നല്കി ഒരാഴ്ചയ്ക്കുശേഷമാണ് കേസെടുത്തിരിക്കുന്നത്.
സുധാകരയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അബ്ദുള്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുധാകരയെ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.
ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65കാരിയായ വയോധിക. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: റാഗിംഗിനും ക്രൂരമർദനത്തിനുമിരയായ വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനും മൂന്ന് വിദ്യാർഥികൾക്കുമെതിരെ പോലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളജിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് പോലീസിന് പരാതി കിട്ടിയത്.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അധ്യാപകനും മൂന്ന് വിദ്യാർഥികൾക്കുമെതിരെ കേസെടുത്തത്. വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിസംബർ 26നാണ് 19കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാർഥി താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലുധിയാനയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്.
കലാപശ്രമത്തിനാണ് കേസ് എടുത്തത്. സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് കൃത്യമായ മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നെന്നും പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
District News
അമ്പലപ്പുഴ: യുഡിഎഫ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തവർക്കുനേരേ ഉണ്ടായ ആക്രമത്തിൽ എസ്ഡി പിഐ പ്രവർത്തകർക്കെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച എ.ആർ. കണ്ണന്റെ സ്വീകരണ ബൈക്ക് റാലിയിൽ പങ്കെടുത്ത എംഎസ്എഫ് പ്രവർത്തകൻ കാക്കാഴം മാവുങ്കൽ സഫ് വാൻ (20), അക്രമം തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകൻ വെളിയിൽ സുനിൽ (55) എന്നിവർക്കുനേരെയാണ് കാക്കാഴത്ത് ആക്രമണമുണ്ടായത്.
ഇരുവരും പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കണ്ടാലറിയുന്ന 8 പേർക്കെതിരേ കേസെടുത്തതായും ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. പരാജയപ്പെട്ട സ്ഥലങ്ങളിൽ എസ്ഡിപിഐ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.
Kerala
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കോഴിക്കോട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി.
നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.
Kerala
പുൽപ്പള്ളി: അനുമതിയില്ലാതെ വനത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വയനാട് ഉദയക്കര ഭാഗത്താണ് രാത്രിയിൽ അനുമതിയില്ലാതെ യുട്യൂബർമാർ വനത്തിൽ കയറിയത്.
കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം ഏഴു പേരെ പ്രതിചേർത്താണു കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അനുമതിയില്ലാതെ അഞ്ചു ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തത്.
പ്രതികളിൽ ഒരാളുടെ യുട്യൂബ് പേജിൽ ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വന്യജീവികൾക്ക് ശല്യമാവുന്ന വിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ അറിയിച്ചു.
Kerala
പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തത്.
50-ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
ബിജെപിയുടെ നിലവിലെ കൗണ്‍സിലര്‍ ജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം രമേശിന്റെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
രമേശ് വീട്ടിലില്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
രമേശിന്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പോലീസ് കേസെടുത്തത്. എന്നാല്‍ രമേശ് ആരോപണം ഉന്നയിച്ച 46-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി എം. സുനിലിന്റെ പേര് എഫ്ഐആറില്‍ ഇല്ല.
National
ബെംഗളുരു: നടുറോഡിൽ യാത്രക്കാരിയെ അപമാനിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് പിജിയിലേക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.
നവംബർ ആറിന് നടന്ന സംഭവം യുവതി സാമൂഹിക മാധ്യമ അക്കൗണ്ട് വഴി വിവരിച്ചതോട പോലീസ് കേസെടുക്കുകയായിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് ബൈക്ക് ടാക്സി ആപ്പായ റാപിഡോ വ്യക്തമാക്കി. സവാരിക്കെത്തിയ ഡ്രൈവർ യാത്രയ്ക്കിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയായിരുന്നു. യുവതി വിലക്കിയെങ്കിലും ഡ്രൈവർ പിന്മാറിയില്ല.
സ്ഥലപരിചയം കുറവായതിനാൽ യുവതി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തിയ യുവതി കരഞ്ഞതോടെ വഴിയാത്രക്കാരൻ ഇടപെട്ടതോടെ ഇയാൾ മാപ്പു ചോദിക്കുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞു. എന്നാൽ യാത്ര തിരിച്ചതിന് പിന്നാലെ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
സംഭവം വീഡിയോ സഹിതം യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കേസെടുത്ത ബെംഗളൂരു പോലീസ്, ബൈക്ക് ടാക്സി ഡ്രൈവർ ലോകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.